Sports
വാഷിംഗ്ടണ്‍: അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും ഇന്റർ മയാമിയിലെ സഹതാരങ്ങളും യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ചരിത്രത്തിലാദ്യമായി മയാമി മേജർ ലീഗ് സോക്കർ (എംഎൽഎസ്) കപ്പ് ജേതാക്കളായതിനു പിന്നാലെയാണ് മെസിയും സഹതാരങ്ങളും വൈറ്റ്ഹൗസിലെത്തി ട്രംപിനെ സന്ദർശിച്ചത്.
ക്ലബ് സഹ ഉടമയും മുൻ ഇംഗ്ലീഷ് ഫുട്ബാൾ നായകനുമായ ഡേവിഡ് ബെക്കാമിനെയും ടീമിനെയും ട്രംപ് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. എംഎൽഎസ് ജേതാക്കളാകുന്ന ടീമിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നതും ആദരിക്കുന്നതും പതിവാണ്.
ഇന്റർ മയാമിയുടെ ജഴ്സിയും താരങ്ങൾ ഒപ്പിട്ട പിങ്ക് പന്തും ട്രംപിന് സമ്മാനിച്ചു. കഴിഞ്ഞവർഷം പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.
ശനിയാഴ്ച ഡിസി യുണൈറ്റഡിനെതിരായ എംഎൽഎസ് മത്സരത്തിനാണ് മയാമി താരങ്ങൾ വാഷിംഗ്ടണിലെത്തിയത്.
Sports
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-2ന് ഒര്‍ലാന്റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്റൊ സിറ്റി 2-0ന്റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍.
മെസി @ 898
കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.
Sports
മെക്സിക്കോ സിറ്റി: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്ക് ഒരു സങ്കടം ബാക്കി.
ഇംഗ്ലീഷ് പഠിക്കാന്‍ സാധിക്കാത്തതിലാണ് മെസിയുടെ സങ്കടം. ചെറുപ്പത്തില്‍ പഠിക്കേണ്ടതായിരുന്നെങ്കിലും അതില്‍ വലിയ താത്പര്യം കാണിക്കാത്തതിന്റെ വിഷമം ഇപ്പോഴുണ്ടെന്നും മെക്സിക്കന്‍ പ്രോഡ്കാസ്റ്റായ മിറോ ഡെ അട്രാസിനു നല്കിയ അഭിമുഖത്തില്‍ ലയണല്‍ മെസി പറഞ്ഞു.
38കാരനായ മെസിയുടെ നേതൃത്വത്തിലായിരുന്നു 2022 ഫിഫ ലോകകപ്പ് അര്‍ജന്റൈന്‍ ടീം സ്വന്തമാക്കിയത്. ഫുട്ബോള്‍ ലോകത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് മെസി.
“ചില കാര്യങ്ങളില്‍ എനിക്ക് സങ്കടമുണ്ട്. ചെറുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാത്തതിലാണ് ഏറ്റവും സങ്കടം. പഠിക്കാന്‍ ആവശ്യത്തിനു സമയമുണ്ടായിരുന്നു. എങ്കിലും ഇംഗ്ലീഷ് പഠിക്കാത്തതില്‍ അതിയായി ഖേദിക്കുന്നു.
ഇംഗ്ലീഷ് അറിയാത്തതിനാല്‍ അപൂര്ണനാണെന്നു തോന്നിയ നിമിഷങ്ങളുണ്ട്. പല പ്രമുഖ വ്യക്തികളുമായും ഇംഗ്ലീഷില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിക്കാത്തപ്പോഴായിരുന്നു അത്. ചെറുപ്പത്തില്‍ അതൊന്നും നമുക്കു മനസിലാകില്ല. ഇപ്പോള്‍ എന്റെ കുട്ടികളോട് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതും ഒന്നുമാത്രം, നന്നായി പഠിക്കുക’’ - മെസി പറഞ്ഞു.